കോന്നി: കോന്നി - അച്ചൻകോവിൽ വനപാതയിലൂടെയുള്ള യാത്രയ്ക്ക് വനംവകുപ്പ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സഞ്ചാരികളുടെ സുരക്ഷ മുൻനിർത്തി പാസ് സമ്പ്രദായം ഈ മാസം ഒന്ന് മുതൽ നിലവിൽ വന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകരുൾപ്പെടെ നിരവധി പേർ ആശ്രയിക്കുന്ന പാതയിലാണിത്.
കോന്നി വനം ഡിവിഷനിലെ നടുവത്തുമൂഴി, മണ്ണാറപ്പാറ റേഞ്ചുകളിലൂടെ കടന്നുപോകുന്ന വനപാതയിൽ സഞ്ചാരികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് വനംവകുപ്പിന്റെ പുതിയ നടപടി. കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് യാത്രക്കാരുടെ വിവരങ്ങൾ രേഖപ്പെടുത്തി പാസ് നൽകും. ഇതിനായി പ്രത്യേക ഫീസ് ഈടാക്കുന്നില്ല.
കല്ലേലി പാലത്തിന് സമീപമുള്ള വനംവകുപ്പ് വാച്ചർമാർ ഈ പാസ് പരിശോധിച്ച ശേഷം, സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയാണ് വാഹനങ്ങൾ കടത്തിവിടുക. രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണി വരെ മാത്രമാണ് വനപാതയിലൂടെയുള്ള യാത്ര അനുവദിക്കുക. രാത്രിയാത്രയ്ക്ക് കർശന വിലക്കുണ്ട്. വന്യമൃഗങ്ങളുടെ സാന്നിദ്ധ്യവും തകർന്ന റോഡുകളുമാണ് ഈ പാതയിലെ പ്രധാന വെല്ലുവിളി. കാട്ടുപോത്ത്, കാട്ടാന, കടുവ, പുലി, കരടി എന്നിവയെ പാതയോരങ്ങളിൽ എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം.
ഒളികല്ല് ഭാഗത്ത് വൈകിട്ട് മ്ലാവിൻ കൂട്ടവും കാട്ടുപോത്തുകളും വെള്ളം കുടിക്കാനെത്താറുണ്ട്. അപകടങ്ങളോ അത്യാഹിതങ്ങളോ ഉണ്ടായാൽ പുറംലോകവുമായി ബന്ധപ്പെടാൻ ബുദ്ധിമുട്ടുള്ള വനമേഖലയാണിത്. കൂടാതെ അച്ചൻകോവിലാറ്റിലെ അപ്രതീക്ഷിത വെള്ളപ്പൊക്ക സാധ്യതയും നിലനിൽക്കുന്നു. ഇതുകൂടി കണക്കിലെടുത്താണ് സഞ്ചാരികളുടെ പൂർണ്ണ വിവരങ്ങൾ ശേഖരിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്.
യാത്രയ്‌ക്കിടെ യാത്രക്കാർക്കോ വാഹനത്തിനോ അത്യാഹിതം സംഭവിച്ചാൽ പുറംലോകം അറിയാൻ ബുദ്ധിമുട്ടും. അതിനാലാണ് വനംവകുപ്പിന്റെ മുൻ കൂർ അനുമതി വേണമെന്ന നിർദ്ദേശമുള്ളത്. അച്ചൻകോവിലാറിന്റെ വൃഷ്‌ടിപ്രദേശങ്ങളിൽ ഉണ്ടാകുന്ന മഴ ചിലപ്പോൾ അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തിനു കാരണമാകും.
പാതയിൽ സഞ്ചാരികൾ വർദ്ധിച്ചതോടെ അവരുടെ വിവരങ്ങൾ ആവശ്യമായതിനാലാണ് പാസ് ഏർപ്പെടുത്തിയത്.
ആയുഷ് കുമാർ കോറി ( ഡി എഫ് ഒ കോന്നി )
സഞ്ചാരികൾക്ക് പ്രവേശനം: രാവിലെ 8 മുതൽ വൈകിട്ട് 4വരെ
40 കിമീറ്ററാണ് വനത്തിലൂടെ യാത്ര.
KONNI-ACHANKOVIL
