സ്മാർട്ഫോൺ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ട് വീണ്ടും സൈബർ തട്ടിപ്പ്.
Vivo, iQOO എന്നീ ഫോണുകൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വ്യാജസന്ദേശങ്ങൾ വഴി ഉപയോക്താക്കളുടെ ബാങ്കിങ് വിവരങ്ങൾ ചോർത്തുമെന്നും കേരള പോലീസ് മുന്നറിയിപ്പ് നൽകി. 'ഒറിജിൻ ഒഎസ് അപ്‌ഡേറ്റ് (OriginOS Update) എന്ന വ്യാജേന അയയ്ക്കുന്ന സന്ദേശങ്ങൾ വഴി ഫോണുകളിൽ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ഉപയോക്താക്കളുടെ ബാങ്കിങ് വിവരങ്ങൾ ചോർത്തുന്നതാണ് തട്ടിപ്പിന്റെ രീതി.
ഫോൺ ഉപയോഗിക്കുന്നതിനിടെ അടിയന്തരമായി സിസ്റ്റം അപ്‌ഡേറ്റ് ചെയ്യുക (Urgent System Update Required) എന്ന തരത്തിലുള്ള പോപ്അപ്പ് സന്ദേശങ്ങൾ സ്‌ക്രീനിൽ വരും. ഇതിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അപ്‌ഡേറ്റിന് പകരം മാൽവെയർ അടങ്ങിയ എപികെ (APK) ഫയലുകളാണ് ഡൗൺലോഡാകുക. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിക്കും. തുടർന്ന് ഫോണിലെ കോൺടാക്ട് വിവരങ്ങൾ, എസ്എംഎസ്, മൈക്രോഫോൺ, ക്യാമറ എന്നിവ ചോർത്തുന്നു. ഇതിലൂടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടാനാണ് തട്ടിപ്പുകാർ ശ്രമിക്കുക.
സെറ്റിങ്‌സ് (Settinsg) മെനുവിലെ 'സിസ്റ്റം അപ്‌ഡേറ്റ്' (System Update) വഴി അല്ലാതെ ബ്രൗസർ വഴിയോ മെസ്സേജുകൾ വഴിയോ വരുന്ന അപ്‌ഡേറ്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക എന്നതാണ് ഈ തട്ടിപ്പിൽ അകപ്പെടാതിരിക്കാനുള്ള മാർഗം. 'ഫോൺ ബ്ലോക്ക് ചെയ്യും' എന്ന രീതിയിൽ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ കണ്ടാൽ പൂർണമായും അവഗണിക്കുക. ഫോണിലെ 'Install from Unknown Sources' എന്ന ഓപ്ഷൻ എപ്പോഴും ഓഫ് ചെയ്തു വെക്കുക. വിശ്വസനീയമായ ആന്റിവൈറസ് സോഫ്റ്റ്‌വെയറുകൾ മാത്രം ഫോണിൽ ഉപയോഗിക്കുക.
ഇനി അബദ്ധവശാൽ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉടൻതന്നെ ഇന്റർനെറ്റ് ബദ്ധം വിച്ഛേദിക്കണം. ഫോൺ സുരക്ഷാ ആപ്പുകൾ ഉപയോഗിച്ച് സ്‌കാൻ ചെയ്ത് അജ്ഞാതമായ ആപ്പുകൾ നീക്കം ചെയ്യുക. ബാങ്കിങ്, സോഷ്യൽ മീഡിയ പാസ്‌വേഡുകൾ മറ്റൊരു ഫോൺ ഉപയോഗിച്ച് ഉടൻതന്നെ മാറ്റുക. സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻതന്നെ 1930 എന്ന സൈബർ ഹെൽപ്പ്‌ലൈൻ നമ്പറിലോhttps://cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകുക.
vivo-iqoo-cyber-fraud-alert
