ചന്ദനപ്പള്ളിയിൽ ഇനി തീർത്ഥാടന ലഹരി.. വിശ്വപ്രസിദ്ധമായ ചന്ദനപ്പള്ളി സെന്റ് ജോർജ് തീർത്ഥാടന കത്തോലിക്കാ പള്ളിയിലെ ഈ വർഷത്തെ തിരുനാളിന് ഏപ്രിൽ 26-ന് കൊടിയേറും. രാവിലെ ദേവാലയത്തിലും ഉച്ചകഴിഞ്ഞ് സെന്റ് ജോർജ് ഷ്രയിനിലും കൊടിയേറും. രാവിലെ 6.45.ന് പ്രഭാത പ്രാര്‍ത്ഥന, 7 ന് ഡോ.തോമസ് മാർ അന്തോണിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് കൊടി ആശീര്‍വദിച്ച് ട്രസ്റ്റിയ്ക്ക് കൈമാറും. പളളിയങ്കണത്തില്‍ സ്ഥാപിച്ചിട്ടുളള സ്വര്‍ണ്ണ കൊടിമരത്തില്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം മെത്രാപ്പോലീത്ത കൊടി ഉയര്‍ത്തും.
വൈകിട്ട് മൂന്ന് മണിക്ക് കുടമുക്ക് – ചിറയിൽ ശ്യാമിന്റെ ഭവനത്തില്‍ നിന്നും ചന്ദനപ്പളളി പുണ്യാളച്ചന് നേര്‍ച്ചയായി സമര്‍പ്പിച്ച കൊടിമരം മുറിച്ച് മുത്തുക്കുടകളുടെയും പേപ്പല്‍ ഫ്ളാഗുകളുടെയും വാദ്യ മേളങ്ങളുടെയും ആകമ്പടിയോടെ ആഘോഷമായി കൊണ്ടുവരും. കൊടിമരവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് ചന്ദനപ്പളളി പള്ളിയുടെ മുന്‍പില്‍ എത്തി സഹദായെ വണങ്ങി പുണ്യാളച്ചാ ഞങ്ങളെ അനുഗ്രഹിക്കണേ എന്ന് പ്രാര്‍ത്ഥിച്ച് ആറുമ്പോയ് വിളിച്ച് മൂന്ന് തവണ കൊടിമരം ഉയരങ്ങളിലേക്ക് ഉയര്‍ത്തി വണങ്ങിയതിനുശേഷം സെന്റ് ജോർജ് ഷ്രെനില്‍ എത്തിക്കും.
പൂക്കളും ഇലകളും ചേര്‍ത്ത് കൊടിമരം കെട്ടി ഒരുക്കി പ്രാര്‍ത്ഥനക്ക് ശേഷം കൊടിയേറ്റ് നടത്തും. ക്രമീകരണങ്ങള്‍ക്ക് വികാരി ഫാദര്‍ ബെന്നി നാരകത്തിനാല്‍, ട്രസ്റ്റി ആന്റണി ചന്ദനപ്പള്ളി, സെക്രട്ടറി ബാബു കെ പെരുമല, പബ്ലിസിറ്റി കൺവീനർ ഷിബു കെ ജോയി കുറ്റിയിൽ, പ്രോഗ്രാം കൺവീനർ ബിനോ ബാബു പെരുമല എന്നിവർ നേതൃത്വം നൽകും.
chandanapally - thirunal

