മാക്കാംകുന്ന് പോസ്റ്റ് ഓഫീസ് ഇനിയില്ല
പത്തനംതിട്ട : നാല് പതിറ്റാണ്ടായി മാക്കാംകുന്നുകാരുടെ സങ്കടങ്ങൾക്കും സന്തോഷങ്ങൾക്കും സാക്ഷിയായ പോസ്റ്റ് ഓഫീസ് (പിൻ: 689645) ഇന്ന് പൂട്ടി മുദ്രവയ്ക്കുകയാണ്. ഇനി മുതൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്കാണ് ഈ സ്ഥാപനത്തെ ലയിപ്പിക്കുക. രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഒരു പോസ്റ്റ് ഓഫീസ് മതിയെന്ന തീരുമാനത്തിന്റെ ഭാഗമായാണ് മാക്കാംകുന്ന് പോസ്റ്റ് ഓഫീസ് പ്രവർത്തനം അവസാനിപ്പിക്കുന്നത്.
നഗരത്തോട് ചേർന്നുള്ള കുറഞ്ഞ ദൂരപരിധിക്കുള്ളിൽ മറ്റൊരു പ്രധാന ഓഫീസ് പ്രവർത്തിക്കുന്നതിനാൽ പ്രവർത്തനം ലയിപ്പിക്കുന്നത് സേവനങ്ങളെ ബാധിക്കില്ലെന്നാണ് തപാൽ വകുപ്പ് അധികൃതർ പറയുന്നത്.
തീരുമാനം നടപ്പാകുന്നതോടെ സാധാരണക്കാരായ വയോധികരും പാവപ്പെട്ട തൊഴിലാളികളുമാണ് കൂടുതൽ ദുരിതത്തിലാകുക. മാസാമാസം ലഭിക്കുന്ന ക്ഷേമപെൻഷൻ തുക കൈപ്പറ്റാനും, കൊച്ചുസമ്പാദ്യങ്ങൾ സുരക്ഷിതമായി നിക്ഷേപിക്കാനും കൈയെത്തും ദൂരത്തുണ്ടായിരുന്ന സ്ഥാപനമാണ് നഷ്ടപ്പെടുന്നത്.ഇനി ഇതിനായി നഗരത്തിന്റെ തിരക്കിലേക്ക് ഇവർ അലയേണ്ടിവരും.
സംസ്ഥാനത്തെ സി-ക്ലാസ് പോസ്റ്റ് ഓഫീസുകളിൽ ഏറ്റവും ഉയർന്ന തപാൽ ഇടപാടുകളും സാമ്പത്തിക വിറ്റുവരവുമുള്ള സ്ഥാപനങ്ങളിൽ ഒന്നാണ് മാക്കാംകുന്നിലേത്.കാതോലിക്കേറ്റ് കോളേജിലെ വിദ്യാർഥികളും അധ്യാപകരും തപാൽ-പാഴ്സൽ സർവീസുകൾക്കായി ആശ്രയിക്കുന്നത് ഈ ഓഫീസിനെയാണ്.
മഹിളാ പ്രധാൻ ഏജന്റുമാർ വഴി മാസം തോറും 50 ലക്ഷത്തോളം രൂപയുടെ ചെറുകിട നിക്ഷേപങ്ങൾ സമാഹരിക്കാനും ഇവിടെ കഴിയുന്നുണ്ട്. ഇത്രയും ജനകീയവും സാമ്പത്തികമായി ലാഭകരവുമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തെ എന്തിനാണ് ഇല്ലാതാക്കുന്നതെന്ന് നാട്ടുകാർ ചോദിക്കുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളെയും ജനസേവന കേന്ദ്രങ്ങളെയും ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാരിന്റെ കടുത്ത ജനവിരുദ്ധ നയത്തിന്റെ ഭാഗമാണിതെന്ന് മുൻ നഗരസഭാ ചെയർമാനും യു.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവുമായ അഡ്വ. സുരേഷ് കുമാർ ആരോപിച്ചു.
ഉയർന്ന വരുമാനമുള്ള പോസ്റ്റ് ഓഫീസ് നിർത്തിവയ്ക്കുന്നതിന് പകരം കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി അപ്ഗ്രേഡ് ചെയ്യണം. സ്ഥാപനം നിലനിർത്താൻ തപാൽ വകുപ്പ് അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിന് രൂപം നൽകാനാണ് പ്രദേശവാസികളുടെ തീരുമാനം. പോസ്റ്റ് ഓഫീസ് നിലനിർത്തണമെന്നാവശ്യപ്പെട്ട് ഡി.സി.സി. പ്രഡിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ആന്റോ ആന്റണി എം.പി.ക്ക് കത്തുനൽകി.
The Makkamkunnu Post Office is no longer there
